മഴ

മറവിപ്പുറത്ത്
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി

പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.

തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.

പടര്‍ന്നു നില്‍‍ക്കുന്ന
നിലവിളിക്കാട്ടില്‍‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.

പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..

ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.

മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.

അഴികള്‍


തടവറയുടെ അഴികളായ്
നിവര്‍ന്നു നെട്ടനെയാണ്
ഞങ്ങള്‍ നിന്നത്,
ഉറങ്ങാതെ.

നിശ്വാസങ്ങള്‍
പുറത്തുപോകുമ്പോള്‍
അരികുകള്‍
പൊള്ളാതിരിക്കാനുള്ള
അകലം മാത്രമേ
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളൂ

എന്നിട്ടും
എങ്ങിനെയാണ്
ജീവിതം
തടവ്‌  ചാടിയത് ?

ശലഭം പറയുന്നത്

കുരുടന്റെ തലതുരന്നു പുറത്തുവന്ന പുഴു
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി


ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍ തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ ഒരുവള്‍ക്ക്‌ സമ്മാനിക്കും.
അവള്‍ പിഴക്കും.
തെരുവില്‍ ശയിക്കും.
നക്ഷത്രങ്ങള്‍ കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും.


അവന്‍ വളരും പനപോലെ,
നാട് വിറയ്ക്കും .
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും.
ആയിരം ചെകുത്താന്മാര്‍ പിറക്കും.


ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നൂണ്ടു കയറി.




ഓര്‍മ്മ മരങ്ങള്‍


കിനാവുകളുടെ കുന്നുകയറി
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.

വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന് )

ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതും മിത്രമേ

ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍‍ മറഞ്ഞതും

ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും

നിന്റെ നെഞ്ചിന്‍ കിളിക്കൂട്‌ ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു

ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍

കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം

നുണ

ഞാന്‍ പുറപ്പെടുന്നതിനു മുന്‍പ്
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.

നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.

മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ

എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.

നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.

കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.

ചാവുമ്പോള്‍ (3 കവിതകള്‍)




1.
മഠപ്പറമ്പിലെ കിണറ്റില്‍
ചത്തു പൊന്തിയ മാലാഖയുടെ
കുഴിയില്‍ മണ്ണിട്ട്‌ തിരിച്ചു നടന്ന
മൂന്നാമത്തെ വിശുദ്ധന്റെ
മൂക്കത്ത്
കഷ്ടത്തിന്റെ
മണ്ണ് പറ്റിയതിങ്ങനെ:
പാകമാവുന്നതും കാത്തു കാത്തിങ്ങനെ..ഛെ..




2.
ജനിച്ചപ്പഴേ ചത്ത
കുഞ്ഞിനു കുഴിതോണ്ടുമ്പോള്‍
കുഴിവെട്ടുകാരന്റെ എളിയിലുരുന്ന
മെനക്കടി കയ്ക്കോട്ടിനോട് : മരിപ്പെന്നു പറഞ്ഞാല്‍ ഇങ്ങിനെയാവണം.
അല്ലെ ചങ്ങാതീ, ആളെ മെനക്കടിക്കാതെ.



3.
തൂങ്ങിച്ചത്തവന്റെ
കെട്ടറുത്ത് താഴെക്കിടത്തിയപ്പോള്‍,
നെഞ്ചില്‍ മുളകീറി, പെണ്ണ്:
കാലമാടന്‍ ചത്തപ്പോഴും 
കുട്ട്യോളെ പേടിപ്പിച്ചല്ലോ ദൈവേ..

നമ്മുടെ പ്രണയം.




എന്തെങ്കിലും പുതുമയുള്ള ഒരു ഉപമ വേണം
നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
എങ്കിലേ എനിക്കീ പ്രണയഗീതം പാകമാക്കി സമ്മാനിക്കാനാകൂ..


കബാബു തിന്നിട്ടുണ്ടോ നീ
കമ്പിയില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന ഇറച്ചി.


നോക്കൂ,
ചുട്ടു പഴുത്ത കമ്പിയില്‍ കോര്‍ത്തു നില്‍ക്കുന്ന രണ്ടു ഇറച്ചിക്കഷ്ണങ്ങള്‍..
തല്‍ക്കാലം ആ ഇറച്ചി തുണ്ടുകള്‍ നമ്മുടെ ഹൃദയങ്ങളാണെന്ന് നിരൂപിക്കുക.
(അവയെ കോര്‍ത്തു നിര്‍ത്തുന്ന കമ്പിയാണ് പ്രണയം.)

വേണ്ട,
ഈ ഉപമ വേണ്ടാ നമുക്ക്, നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.



പൂവ്വ്, കല്ല്‌, മുള്ള്, പാറ, നദി, കടല്‍,
ഹോ.. ഒന്നും പോരല്ലോ..


ഉയരമുള്ള മരത്തില്‍ തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരുവിയുടെ കൂടുകള്‍...
വേണ്ടാ, അത് ക്ലീഷേ ആകും. 
അല്ലെങ്കിലും, കുരുവി, കുയില്‍, മയില്‍, 
ഇതൊന്നും
പഴയപോലെ അത്ര രസമുള്ള ഉപമകളല്ല.



നീ എന്താണ് ചെയ്യുന്നത്,
എല്ലാം ഇന്ന് തന്നെ അലക്കി വെളുപ്പിച്ചു ഇസ്തിരിക്കിട്ടു വെക്കണോ..

ഓ.. കിട്ടിപ്പോയി,



ഇപ്പോള്‍ നീ അഴയില്‍ തൂക്കിയിട്ട രണ്ടു പൈജാമകള്‍..
അവ കൊള്ളാമല്ലോ.. 
മഞ്ഞയും ചുവപ്പും പുള്ളികളും പൂക്കളൊക്കെയുണ്ട് ..

നനഞ്ഞ് ഒട്ടിയങ്ങനെ പരസ്പരം തൊട്ടു ചേര്‍ന്ന്
ഒരേ കയറില്‍ ..

ശരിക്കും ചേരും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
ഇനി കയറിന്റെ (പ്രണയത്തിന്റെ) അപനിര്‍മ്മാണം,
കവിതയുടെ മറ്റു അലങ്കാരങ്ങള്‍,
ഇന്നത്തേക്ക് നേരമ്പോക്കായി.

മരിപ്പ്.


രാവെന്ന ലോഹനീരൊഴുകിക്കനത്ത

മുലക്കണ്ണ് പൊട്ടിത്തെറിക്കും മഴ,
മോഹധൂളികളമര്‍ന്നുപോം ചിത്തം,
കറുകമോതിരം നീട്ടും ജലം,
വാപിളര്‍ക്കും ജരി,
നാക്കിലയില്‍ അരി
എള്ള്, ചന്ദനം, ഗന്ധപത്രം.
പുകയൊടുങ്ങാത്ത
ഭ്രമത്തിന്‍ ചുടുകാട്.


(മതി, വായന മതി.
അവര്‍ കാട്ടിലേക്ക് പോകട്ടെ), ബന്ധങ്ങള്‍
കെട്ടുപിണഞാടുന്ന
ജീവിത മഹാനാടകത്തിന്‍
തിരശ്ശീല വീഴട്ടെ.


ചാവെന്ന ചൂലാന്‍ വിളിചാര്ത്ത് വന്നെത്തി-
യകക്കണ്ണു പൊട്ടേ ചിരിക്കുന്നു നോവ്‌.


പൊട്ടിച്ചെടുക്കുക വേഗമീ ബന്ധനം
അട്ടഹസിക്കും മഴക്കുന്നിലേക്കുള്ള
നൂല്ക്കോണി കേറാന്‍ തുടങ്ങട്ടെ ഞാനും.

രക്തധാരയില്‍



ചീറ്റിയൊഴുകുന്ന
രക്തധാരയില്‍:


ഇളകിയാടുന്ന
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പാടം,

വെള്ളപുതച്ചു
നീണ്ടു നിവര്‍ന്നു കിടക്കുന്ന
സ്വപ്ന ജലധി,

നമുക്കിടയില്‍
ഇടിവെട്ടി കുടചൂടിയെഴുന്നേറ്റ
പ്രണയത്തിന്റെ മേഘക്കൂണ്‍, .

അമ്മയുടെ മരണത്തില്‍
വാ അടഞ്ഞുപോയ
മൂകയാം ബലാഗുളിച്യാതി കുപ്പി,.

അടര്‍ന്നു വീഴാറായ
ബോധത്തിന്റെ റെറ്റിന,

ആക്കം കുറഞ്ഞിരിക്കുന്നു ഒഴുക്കിന്,
ഭംഗി തീരെയില്ലാത്ത
നീല വാക്കുകള്‍ കലര്‍ന്ന്
ഇരുണ്ട ചുവപ്പായിരിക്കുന്നു, ചോരയുടെ.

ഇതാ,
തിരിച്ചുകൊടുക്കാന്‍ കഴിയാഞ്ഞ
കടങ്ങള്‍ പുറപ്പെട്ടിരിക്കുന്നു,
ചിതക്കുള്ള വിറകു കൊള്ളികള്‍ പോലെ.

മഞ്ഞപ്പാടം
തലയില്‍
കത്താന്‍
തുടങ്ങിയിരിക്കുന്നു.

വഴി



ഈ വഴിയിലൂടെ പോയാല്‍ കാണാം,
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍ മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.

ഈ വഴിയിലൂടെ പോയാല്‍ കാണാം
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന
ഗന്ധമില്ലാത്ത്ത പൂക്കള്‍ .
തൊട്ടാല്‍ പ്രാന്ത് പിടിക്കുമത്രേ,
കുട്ടികളോട് പറയണം.

ഈ വഴിയിലൂടെ പോയാല്‍ കാണാം,
തേളിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍ നിറക്കുന്ന ഏട്ടനെ.
പുതിയ വിനോദം.
മീറ്റിങ്ങുകള്‍ക്കിടയില്‍ രഹസ്യമായി
വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.

ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്,
ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്,
ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍
തലതല്ലി ചിരിക്കും.

മുത്തം


കമിതാക്കളുടെ 

ചുംബനത്തിന്റെ
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍ വിറയ്ക്കും.

മണ്‍ വെട്ടിയുടെ ചുംബനം നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍ കണ്ടാല്‍.

വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്നനില്‍പ്പില്‍ ഉരുകും.
ഏതു കൊടിയുടെ തണലില്‍ നിന്നാലും.




സ്വര്‍ണ്ണ മത്സ്യം

പായല്‍പച്ചകള്‍ക്കിടയിലൂടെ 

ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
മേലോട്ട് പൊന്തി,
തെല്ലൊന്നു വാതുറന്നു
വീണ്ടും,
കണ്ണാടിതന്നടിവയറ്റില്‍ 
കൊക്കുരുമ്മി,
മിന്നിത്തെന്നി നീന്തും
സ്വര്‍ണ്ണ മത്സ്യമേ 
നീ 
ഓര്‍മ്മകളെപ്പോലെ;
എന്റെ വറുതിയിലെ
ഉഷ്ണധൂളികള്‍ക്കിടയിലൂടെ
ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
എന്നെ കൊണ്ടു  പോകവേ
ഏതു പച്ചപ്പില,-
ന്നേതു വിരല്‍ സ്പര്‍ശമാണിന്നു  
നീയെന്‍ ഹൃദയ ഭിത്തിയില്‍
വീണ്ടുമേ കോറിടുന്നു.

നീ

നെഞ്ചില്‍ 
തുളയിട്ട
കണ്ണുനീരിന്റെ
ഉപ്പും, പരപ്പും,
ആഴവും ചുഴികളും ഉള്ള 
വേറൊന്ന്;
തിരയടിക്കുന്ന കടല്‍.

 
നിന്നെ വളച്ചുകെട്ടിയ 
ഞാനെന്ന മുള്‍ വേലി പോല്‍ വേറൊന്നു;
എന്റെ അകവും പുറവും ചുറ്റിവരിഞ്ഞ നീ 

നീ
വീട്.
അകത്തും പുറത്തും 
ഓടിക്കിതക്കുന്നത് 
നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍.

കാത്തിരിക്കുകയാണ് ഞാന്‍ 
ഓരോ തിരയിലും
എന്റെ ചുണ്ടുകള്‍ക്ക് കുറുകെ വെച്ച 
നിന്റെ ചൂണ്ടു വിരല്‍.

കാലുരുമ്മി തിരിച്ചുപോകുന്ന 
തിരകള്‍ തിരിച്ചു തന്നത്,
ആണ്ടുപോയ 
ഒരു ആളല്‍,
അമര്‍ന്നുപോയ ഒരു നിലവിളി,
അറ്റുപോയ 
ഒരു ശിരസ്സ്‌,
ഏതു തിരയില്‍ തിരിച്ചുവരും 
ആ പൂ പൂട്ട്‌.

മുള്ള്


തീര്‍ച്ചയുള്ളൊരു മുള്ള്

എന്റെ നെഞ്ചില്‍ വെച്ച് പോയവള്‍, നീ.
പട്ടട കത്തുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,

എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ എന്റെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.

ഇന്ന് ഞാന്‍ പറയില്ല,
തീവണ്ടി മുറിയില്‍ നീ എനിക്ക് തന്ന സമ്മാനം,
എന്റെ ധമനികളിലൂടെ പാഞ്ഞ വൈദ്യുതി സ്പര്‍ശം.
കളിവീടുകള്‍ അമര്‍ന്നു പോകുമ്പോള്‍
നാം ഞരക്കം കേട്ടിട്ടില്ലല്ലോ.

കച്ചവടം



കടം കൊണ്ട  തുകല്‍ കുപ്പായങ്ങളുമായ്‌
ഒരു അതി ശൈത്യത്തില്‍
ലാല്‍ കിലയുടെ മുന്നിലെ തെരുവില്‍
അവന്‍ കച്ചവടത്തിനിരുന്നു.
തണുത്തു വിറച്ച് .

ആദ്യത്തെ ദയാലു
കുപ്പായം വാങ്ങി.
തിരിച്ചുപോകുമ്പോള്‍
അത് അവനു തന്നെ നീട്ടി.
നീ ഇത് ഇട്ടു കൊള്ളുക.

ദയയുടെ മൂര്‍ച്ച.
കൊടും തണുപ്പിലും അവന്‍
വിയര്‍ത്തുരുകി.



മരവും കോടാലിയും.



മരവും കോടാലിയും തമ്മിലെന്ത്.
മരം 
ഇരയും,
കോടാലിക്കൈയ്യും.

കോടാലി 
ആലയില്‍നിന്നും പുറത്തിറങ്ങുന്നത്,
മൂര്‍ച്ചയുള്ള ഒരു തീരുമാനവുമായി.
മരം, 
മുളപൊട്ടി എണീറ്റ്‌ നില്‍ക്കുന്നത്,
വ്യക്തതയില്ലാത്ത 
ഒരു തണല്‍ വിരിക്കാനല്ല.
വെറുതെ, 
ജീവിച്ചു തീര്‍ക്കാന്‍ ഇലപടര്‍ത്തുമ്പോള്‍  ,
കുടയുടെ ആക്ഷേപം 
വേരോളം അറിയാന്‍.


അറിലിയാനോ ബുവണ്ടി.



രാവിലെ കുളിച്ചീറനുടുത്ത്
ഒരുക്കങ്ങള്‍ തുടങ്ങി.
ആരോ വാതിലില്‍ മുട്ടി.

നെട്ടനെ നില്‍ക്കുന്നു
അറിലിയാനോ ബുവണ്ടി.
അതെ നോട്ടം, ഗാംഭീര്യം.
അതിശയപ്പെട്ടു.
മരണത്തോട് ഇങ്ങിനെ ചൂത് കളിച്ചവന്‍ ഇല്ല.
യുദ്ധം തന്നെ ജീവിതം.
മരണം നെഞ്ചിനു നേരെ
എപ്പോഴും മുനകൂര്‍ത്തു നില്‍ക്കണം.
അതാണ്‌ ലഹരി.

ആട്ടെ,
എന്താണ് സന്ദര്‍ശനോദ്ദേശ്യം?

തികച്ചും ജൈവികം, സര്‍ഗ്ഗാത്മകം.
ഒരു ബലിച്ചോറുണ്ണണം.

(പൂച്ചനഖം കോറിയ രണ്ടു വരികള്‍ )



കണ്ണ് കെട്ടി ഇല്ലം കടത്തിയ
പൂച്ച തിരുച്ചു വന്നു.
ഒരു ചെറു ചിരി
കണ്ണിന്റെ കടക്കോണില്‍ ഒളിപ്പിച്ചു
എന്റെ കാലില്‍ ഉരുമ്മി
മ്യാവൂ മ്യാവൂ..

കൂടെ കൊണ്ടുവന്ന ഒരു എലിയുടെ ശവം
കസാരക്കീഴില്‍ ഇട്ടു
പോസ്ടുമോര്ട്ടം നടത്തി.

കോട്ടെടുത്ത് നിവര്‍ത്തി
എലി കരണ്ട തുളകള്‍ കാണിച്ചു
ഞാന്‍ കയര്‍ത്തു.

നിവര്‍ത്തിവെച്ച ഡയറിയില്‍
രാവിലെ കണ്ടു
പൂച്ചനഖം കോറിയ രണ്ടു വരികള്‍
എനിക്ക് എലിയെ പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല.
നിന്റെ അഹങ്കാരത്തിനു തുളയിടാന്‍ എനിക്കാവില്ല.

പിന്നീടവള്‍ വന്നതേ ഇല്ല.

അന്ധന്‍ (നരകം)


പ്രണയം കൊണ്ട് കണ്ണ് പൊള്ളി
അന്ധനായവനോട്
മരിച്ചപ്പോള്‍
ദൈവം ചോദിച്ചു.
നിനക്ക് സ്വര്‍ഗ്ഗം വേണോ നരകം വേണോ?

നരകം.

നരക കവാടത്തില്‍ സാത്താന്‍ ചോദിച്ചു.
നന്മയില്‍ കണ്ണ് കളഞ്ഞ വിഡ്ഢീ
നീ ചത്തപ്പോള്‍ സ്വര്‍ഗ്ഗം നിരസിച്ചു?
അവന്‍ പറഞ്ഞു.
ആദ്യം ചോദിച്ചത് ദൈവമാണെന്ന് വിശ്വസിച്ചില്ല..
പോട്ടെ.,
അല്ലെങ്കിലും സ്വര്‍ഗ്ഗീയതയില്‍ കാഴ്ച പോയവനാണ് ഞാന്‍.

രക്ഷകന്‍



അലങ്കാരത്തിന്റെ ഞാത്തുകള്‍ക്ക് കീഴെ,
വാതില്പ്പാളികളില്‍
ചോരയുടെ കയ്യടയാളങ്ങള്‍
ശത്രു വാതില്ക്കലോളമെത്തി
തിരിച്ചുപോയിരിക്കുന്നു.




തെരുവിലെ ആരവങ്ങള്‍ അകന്നു.
അയല്‍വീട്ടിലെ നിലവിളികള്‍ നിലച്ചു. 
നോക്കാന്‍ ഭയമാണ്.


കുനിഞ്ഞിരുന്നു പുസ്തകം നിവര്‍ത്തി.


ജാതിയും മതവും ഒറ്റദിവസംകൊണ്ട്
തുടച്ചു നീക്കും.
കന്യകമാര്‍
ഏതു പാതിരാവിലും നിലാവുപോള്‍
നിര്‍ഭയമായി പുറത്തിറങ്ങും.
അന്യന്റെ ജീവനും സ്വത്തിനും
ഉപാധികളില്ലാത്ത സംരക്ഷ.
അപരന്റെ വാക്കുകള്‍ സംഗീതംപോലെ
ശ്രവിക്കാം.


ജ്വലിക്കുന്ന കണ്ണുകളും
ചുറ്റും പറക്കുന്ന വാളുമായി
രക്ഷകന്‍ വരും.
അതുവരെ പുറത്തിറങ്ങണ്ടാ

അന്നം കിനാവ്‌ കാണുന്നവന്‍





നിലാവിന് ഈര്‍പ്പമുണ്ടെന്നറിഞ്ഞ
ഇക്കാലത്തും
അന്നം കിനാവ്‌ കാണുന്നവന്റെ
കണ്ണ് പൊട്ടിക്കണം.

കുപ്പയില്‍ തലയിടുന്ന
കുട്ടികളെ
കോലൈഡറില്‍ നിറച്ചു
പരമാണു കൂട്ടിമുട്ടിക്കണം

തെരുവുകളില്‍
ചങ്കുപൊട്ടി അലറുന്ന
പേക്കോലങ്ങളെ
അടുത്ത സൂര്യയാനില്‍
കയറ്റിവിടണം.

ലോകം
മരതകം പോലെ തിളങ്ങണം.
സ്പടികം പോലെ
ഷോകേസില്‍ വെക്കാന്‍
പാകമാക്കണം.


മരണം


ഹിജഡ ചത്താല്‍
ശവം കെട്ടിവലിക്കും.
ചെരുപ്പ് കൊണ്ടും
ചൂലുകൊണ്ടും തല്ലും.
ശവത്തില്‍ തുപ്പും.
ഇനി ഇങ്ങിനെ ജനിക്കരുത്.
പിന്നെ,
പാട്ടും നൃത്തവും കൊണ്ട്
മരണം കൊഴുപ്പിക്കും,
നീ മരിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം എന്ന്.

ശവം മരവിച്ചങ്ങിനെ കിടക്കും.
ജീവിതത്തിന്റെ മരവിപ്പ് മാറിയിട്ടില്ലെന്ന്.


ആയുധവും അഭിനയവും കൊണ്ട് 
ജനതക്കുമേല്‍ ചാടിവീഴുന്ന 
അധിനിവേശക്കാരോട് ,
ഭരണകൂടങ്ങളോട് 
എനിക്കിതാണ്‌ പറയാനുള്ളത്. 
നിങ്ങള്‍ മരിച്ചാലും 
മരവിച്ചങ്ങിനെ കിടക്കില്ല.
കടച്ചുണ്ടില്‍ ഒരു പരിഹാസവുമായി
മലര്‍ന്നങ്ങിനെ കിടക്കും.
ഒരു വൃത്തികെട്ട അശ്ലീലത്തോടെ.

വെച്ചുകെട്ടുന്ന മുലകള്‍.



രാത്രി നഗര മൂലയില്‍
ഇവള്‍ എന്താണ് ചെയ്യുന്നത്?
അലങ്കരിക്കുകയാണ്.
വെച്ചുകെട്ടുന്നു മുലകളും
മുടിയും.

വിളക്കുകാലിനു ചുവട്ടില്‍
നിറഞ്ഞ പ്രകാശത്തില്‍
കണ്ണെറിഞ്ഞു വിളിച്ചു.
തരാമോ ആ കോപ്പുകള്‍?

വാളും ബോംബും പോരാ.
നിന്റെ ആയുധസന്നാഹം തന്നെയാണ്
നല്ലത്.

ചായക്കപ്പ്
ചുണ്ടോടടുപ്പിക്കുമ്പോള്‍ രാവിലെ കേട്ടിരുന്നു,
തെയിലചെടികള്‍ക്കിടയില്‍ നിന്നും
അമര്‍ന്നുപോയ ഒരു ഞരക്കം.
ഇഷ്ടികചുമരടരുകള്‍ക്കിടയില്‍ നിന്നും
ചൂളയില്‍ വെന്തുപോയ ഒരു നിലവിളി.

വെച്ചുകെട്ടിയ മുലകളുമായി
എനിക്കൊന്നിറങ്ങണം
ചോരകിനിയാത്ത്ത ഒരു യുദ്ധത്തിന്‌.

ഭ്രാന്ത്.



ചിലപ്പോള്‍,
വലിച്ചടച്ച വാതിലിനിടയില്‍
കുടുങ്ങിപ്പോയ വിരലുപോല്‍ അലറും.
ചിലപ്പോള്‍
പാറയിടുക്കില്‍ തലതല്ലി പൊട്ടിച്ചിരിക്കും തിരപോല്‍ 
മദിക്കും.

ചിലപ്പോള്‍ 
കളിപ്പാട്ടം കളഞ്ഞുപോയ കുട്ടിയെപ്പോലെ   
വെറുതെ കാല്‍മുട്ടുകള്‍ക്കിടയില്‍
തലതിരുകി
കുന്തിച്ചിരുന്നു കരയും 

മിഴാവുപോല്‍  
കൂത്തിനു താളമിടും

പുള്ളുവക്കുടംപോല്‍  
നാവോറിനു ഈണമിടും

നമുക്കിടയില്‍
എപ്പോഴും അരമണികിലുക്കി 
തുള്ളിത്തിമിര്‍ക്കും.

എനിക്കും നിനക്കുമിടയില്‍
നിറഭേദങ്ങളുടെ 
കരകാട്ടമാടും
ചടുല ശൂന്യതയുടെ 
ചങ്ങലക്കിലുക്കം,
പൊലിമയുള്ള 
ഭ്രാന്ത്.






ഗോവണി


ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി


നിവര്‍ന്നു കിടക്കുന്ന
കാലത്തിന്റെ മറുപുറം
തിരഞ്ഞുള്ള യാത്രയില്‍,
പിരിയാതെ കൂടെയുള്ള
നിഴലേ,
ഒരു കൈതാങ്ങ് തരൂ..
ഇതൊന്നു നിവര്‍ത്തി വെക്കാന്‍.
ഇച്ഛകള്‍ നെറുകയില്‍ 
കത്തിയ കാലത്ത് 
ഓരോ പടികളിലും
ഊരിയെറിഞ്ഞ
ചമയങ്ങള്‍,
മൃഗത്തോല്‍ ചുറ്റിയ തൃഷ്ണകള്‍
തിരിഞ്ഞു കൊത്താന്‍ ഫണം വിടര്‍ത്തുന്നു.
നമുക്കീ പടികള്‍ കയറണം.

പ്രലോഭനങ്ങളുടെ
തോട്ടിലാട്ടത്ത്തില്‍
ഭ്രമിച്ചമര്‍ന്ന നാളുകളില്‍ നിന്നും
എനിക്കെന്നെ പറിച്ചെടുക്കണം.

അലങ്കാരങ്ങളാല്‍
പൊലിപ്പിക്കപ്പെട്ട
കാഴ്ചകളില്‍ നിന്നും
എളുപ്പം തിരോഭവിക്കണം.

ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി

നിഷേധി



കണ്ണുകള്‍
പിഴെതുടുക്കുംപോള്‍ അവന്‍ ചിരിക്കും;
എന്നിലെ ബലഹീനത
നീ ചൂഴ്ന്നെടുത്തെന്ന്..

നാവ് അരിഞ്ഞെടുക്കുമ്പോള്‍
അവന്‍ ആഹ്ലാദിക്കും;
എന്റെ ശത്രുവിന്റെ കഴുത്തറുത്തല്ലോ എന്ന്.

തൂക്കിലേറ്റുമ്പോള്‍
പുഞ്ചിരിക്കുന്ന മൌനം കൊണ്ട്
അവന്‍ വിളിച്ചുപറയും;
എന്നെ നീ ഉല്‍കൃഷ്ടനാക്കുന്നു എന്ന്.

അവനുമേല്‍ നിന്റെ പരാജയം
നീ രേഖപ്പെടുത്തുക
അവന്റെ ഉയിരെടുത്താണ്.

അതുകൊണ്ടാണ്
പറയുന്നത്
രക്തസാക്ഷി
ഉയിര്ത്തെഴുന്നെല്‍ക്കുകയല്ല,
മരിക്കുന്നേ ഇല്ല.

എന്റെ പൂച്ച



എന്റെ പൂച്ച ഈയിടെയായി
എലിയെ പിടിക്കാറില്ല.

വന്യത അഴിച്ചു വെച്ച്
എന്റെ നിഴലുപോല്‍
കാല്‍ക്കീഴില്‍,
കസാരക്കീഴില്‍,
തലയിണപ്പുറത്ത്
വിഷാദിയായ്‌ ,
മൂകയായ്....

ഇവളെ ഞാന്‍ എന്ത് ചെയ്യണം?,
ഒരു പൂച്ചയായ്
പുനര്‍ നിര്‍മ്മിക്കാന്‍..

കടല്‍


ചെന്നിണം പരന്നപോല്‍ 

പശ്ചിമം ചുവന്നു.


മാറു തെല്ലോന്നുയര്ത്തി
തരളിതയായ്
മുടി വിടര്‍ത്തിയിട്ട്
കടല്‍ ഒന്നിളകി,


പിന്നെ,
തിരിഞ്ഞുകിടന്നു
ഒളിക്കണ്ണാല്‍
ചിരിച്ചു.


സൂര്യന്‍ മറഞ്ഞു.
തീരമൊഴിഞ്ഞു.


ഒരു തിരയെടുത്ത്
മടിയില്‍ തിരുകി
തിരിച്ചുപോന്നു.


വീട്ടില്‍
ഒരു കടലിനെ നട്ട് വളര്‍ത്തണം.

തുമ്പീ തുമ്പീ കല്ലെടുക്ക്



തുമ്പീ തുമ്പീ
കല്ലെടുക്ക്.

വെളുപ്പും കറുപ്പും മഞ്ഞയും
നിറങ്ങളുള്ള
മേഘങ്ങള്‍ക്കിടയിലൂടെ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ഇളം കൃഷ്ണമണികള്‍
പറന്നു നടന്നു.

ഇരുട്ടിന്റെ നിറമുള്ള വെളിച്ചവും
മൌനത്തിന്റെ ഈണമുള്ള സംഗീതും
നുരഞ്ഞുപോങ്ങുന്ന
മുറിയില്‍
മൂപ്പന്മാര്‍
കരാറുകള്‍ കൊറിച്ചു ചിരിച്ചു.

തുമ്പീ തുമ്പീ കല്ലെടുക്ക്..
ഉരുക്ക് കാലുകളുള്ള
ലോഹത്തുമ്പികള്‍
ലാസ്യത്തില്‍ പറന്നിറങ്ങി.

ഇളം കൃഷ്ണമണികള്‍
മഴയുടെ ഊഞ്ഞാല്‍ വള്ളികളില്‍
ചിരിയുടെ ഞാത്ത് കിലുക്കി.

കുഞ്ഞുങ്ങളുടെ കൃഷ്ണമണികളിലേക്ക്
ലോഹ വിരലുകള്‍
പൊള്ളിയിറങ്ങി

മരവിപ്പിന്റെ കിടക്കയില്‍
ഞങ്ങള്‍ മരംപോലെ കിടന്നു.

തുമ്പീ തുമ്പീ കല്ലെടുക്ക്..

കാട്ടില്‍



ഒരു കാട്ടില്‍
ഒരു ചെന്നായ ഉണ്ടായിരുന്നു..
ഒരു മുയലും.
ഒരു ദിവസം
പാവം മുയലിനെ
ചെന്നായ പിടിച്ചു തിന്നു.
ഉച്ചമയക്കത്തില്‍
ചെന്നായ ഒരു സ്വപ്നം കണ്ടു.
ഒരു സിംഹത്തോളം പോന്ന മുയല്‍
തന്നെ തിന്നാന്‍ വരുന്നു.
ചെന്നായ ഞെട്ടിയുണര്‍ന്നു.
മുയലിന്റെ
പല്ലും നഖവും
തോലും രുധിരവും
ചെന്നായയെ ഭയപ്പെടുത്തി.
ചെന്നായ എഴുന്നേറ്റോടി.
കാടും കടന്നു,
പുഴയും കടന്നു,
മലയും കടന്നു
ക്ഷീണിച്ചു, വിശന്നു തളര്‍ന്നു
അപ്പോള്‍ അതാ ഒരു മുയല്‍
തൊട്ടപ്പുറത്ത്
താമസിച്ചില്ല.
ചാടി വീണു.

നീയോ..ഞാനോ..



രണ്ടു മരങ്ങള്‍
വഴിവക്കില്‍
കൊമ്പു കോര്‍ത്തു
നീയോ ഞാനോ ..
താഴെ,
നിഴലുകള്‍ കെട്ടിപ്പുണര്‍ന്നു.
നീയോ ഞാനോ..

രാത്രി,
രണ്ടു കാളകള്‍
തൊഴുത്തില്‍ കൊമ്പു കോര്‍ത്തു.
നീയോ ഞാനോ..
പകല്‍
ഒരേ നുകത്തിന്‍ കീഴെ,
ഭാരം വലിച്ചു..
നീയോ..ഞാനോ.

ലെനിനും ചെഗുവേരയും


അടുക്കളയില്‍ നക്സലൈറ്റുകളുടെ ജാഥ?

ഉള്ളിയും ഇഞ്ചിയും അരിയപ്പെടുകയല്ല
പീരങ്കിയാല്‍ ആക്രമിക്കപ്പെടുകയാണ്.

ഒരാള്‍ക്കൂട്ടം അടുപ്പത്ത് തിളക്കുകയാണ്..

വര്‍ത്തമാന പത്രത്തില്‍ നിന്നും വാര്‍ത്തകളും പരസ്യങ്ങളും
തട്ടിമറിഞ്ഞു മുറിയാകെ ചിതറിക്കിടക്കുന്നു..

ഇന്നെന്താണ് എന്റെ വീട്ടില്‍
ലെനിനും ചെഗുവേരയും
ഗോഗ്വോ വിളിക്കുന്നത്‌...?

നല്ല തണുപ്പ്..
എനിക്കുറക്കം വരുന്നു..
ഞാന്‍ ഒന്നുകൂടി ഉറങ്ങട്ടെ..
ഇന്നത്തെ ദിനം കുറച്ചു കൂടി വൈകി തുടങ്ങിയാലെന്താ..?
പതിവുപോലെ കര്‍മ്മങ്ങളെല്ലാം നീട്ടിവെക്കാനുള്ളതല്ലേ...

തൊമ്മി



മരം കാറ്റിനോട് ചോദിച്ചു
പരിഭ്രമത്തിന്റെ ഇടറിയ ഈണവുമായി
നീ എവിടെനിന്ന് വരുന്നു?

രാത്രിയില്‍
വെളിച്ചമുള്ള വീട്ടില്‍ ഒളിഞ്ഞു നോക്കി.
ചെകുത്താന്‍
മാലാഖയുടെ അടിവസ്ത്രത്തിനിടയില്‍
ഭൂമിയിലെ ജനാപധിത്യം വായിക്കുകയായിരുന്നു

തിരിച്ചു വരുമ്പോള്‍
കണ്ടു
തൊമ്മി
അധോശബ്ദം പുറത്ത് വരാതിരിക്കാന്‍
അപാനത്ത്തില്‍
എഴുത്താണി തിരുകി
നഗ്നനായി കുനിഞ്ഞു നില്‍ക്കുന്നു,
സൌഭാഗ്യങ്ങള്‍ക്കു വേണ്ടി നീട്ടിയ കൈകളുമായി
എന്നിട്ടും ഒച്ച പുറത്തേക്കു പോയി

ജ്വലിച്ചു നിന്ന നക്ഷത്രങ്ങള്‍
ശടെന്നു കണ്ണുപൊത്തി

എന്നിട്ട്?
ഞാന്‍ ഓടി.

വഴിയില്‍
നിന്നെപ്പോലെ വിഷണ്ണനായി
നില്‍ക്കുന്ന ദൈവത്തെ കണ്ടു.
ദൈവം പറഞ്ഞു
ഭൂമിയില്‍ ജനാധിപത്യം നശിച്ചു എന്ന്.

മരമേ,
ഭൂമിയില്‍ അത് നശിച്ചിരിക്കുന്നു അല്ലെ?

വാ
തൊമ്മിയോടു ചോദിക്കാം.

ജിറാഫുകള്‍



കൌമാരേ ശാന്ത ഗംഭീരം
യൌവ്വനേ വശ്യ ഭയങ്കരം
സൈബരെ പ്രണയ സാഫല്യ
സംസ്കാരെ ജീര്‍ണ്ണ സുന്ദരം



ആരംഭ മൂര്ച്ചേ അന്ത്യം
ആസക്ത മോഹം സുരതം
ശിഷ്ടം സ്വപ്ന ദൈര്‍ഘ്യം
രോഗേ അശാന്ത നിര്‍ഭരം



ശീഘ്ര വാര്‍ധക്യ ഹേതു
അകാലെ പ്രജ്ഞ മൃത്യു



ശിഷ്ട ജീവിതം ശ്രേഷ്ടം

ന:കാമേ
ന: ക്രോധേ
ന: മോഹേ

പ്രാണ നിര്‍വ്വാണ അമ്നെഷ്യാത്മ മൃത്യു

ശോകമൂകം
ബന്ധുജനോ ജിറാഫുകള്‍...!

പ്രാവുകള്‍



മുയലുകള്‍ പ്രാവുകള്‍ക്ക് ഉപമയാകില്ല.
അവയ്ക്ക് പറക്കാനാകില്ല.

കാക്കകള്‍
പ്രാവുകള്‍ക്ക്
വിപരീത ഉപമയാകുന്നത്,
അവ കറുത്തതായതുകൊണ്ടാല്ല
തലചരിച്ചുള്ള കൌശല നോട്ടംകൊണ്ടാണ്.

കൊക്കില്‍ ഒലിവില കടിച്ചു പിടിച്ചു പറക്കുന്ന പ്രാവുകളെ
ഈയിടെ കാണാറേ ഇല്ല.

തൂവ്വല്‍ കുത്തില്‍ ചുരിക ഒളിപ്പിച്ച്
കൂടിനു വെളിയില്‍
കുറുകാതെ
പറക്കുന്ന
വെട്ടുകിളിയുടെ പ്രസരിപ്പുള്ള
ഒരു പ്രാവിനെ
ഞാനിന്ന് കണ്ടു.

സൈബര്‍ പ്രണയം



അടിവസ്ത്രം മുഷിഞ്ഞതാണെന്ന*
ആകുലതകള്‍,
സൈബര്‍ സ്പേസിലെ പ്രണയത്തിനില്ല.

നുണകളുടെ മേല്‍
ലോള്‍, കൂള്‍,
പതിച്ചാല്‍ മതി
വെളിപ്പെടുന്നതെല്ലാം
പ്രണയത്തിന്റെ
ഡിജിറ്റല്‍ സിഗ്നേച്ചര്‍.

വിവശമാകുന്ന മാനത്ത്
ഉറിയും ഊഞ്ഞാലും ഒരേപോലെ.

ഒറ്റ ലഞ്ച് ബ്രേക്കില്‍
ഒരായിരം സ്വപ്‌നങ്ങള്‍
കുത്തിവെളുപ്പിക്കും.

സുരതത്തിനിടയിലും
സ്റ്റോക്ക്‌മാര്‍കെറ്റില്‍ നേടാം.

തിരിഞ്ഞു കിടക്കുന്ന
സ്വപ്നം
പ്രണയത്തെ അട്ടിമറിക്കില്ല.


(അടിവസ്ത്രം മുഷിഞ്ഞതാണെന്ന*:-മിലാന്‍ കുന്ദേരയുടെ Life is elsewhere എന്ന നോവലിലെ ഒരു സന്ദര്‍ഭത്തിനോട് കടപ്പാട്.)

അകവിത



പൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍,
കരള്‍ കീറിപ്പറിക്കും
കാരമുള്ളുകള്‍,
മുഖം പൊത്തി നില്‍ക്കുന്ന സൂര്യന്‍..
പക തിളയ്ക്കും കടല്‍,
ഭൂമി പിളര്‍ന്നു കുതിക്കുന്ന
തലയോട്ടികളുടെ മഹാപ്രവാഹം
പാതാളത്തിലേക്കുള്ള എണ്ണമറ്റ ഇരുട്ടിന്റെ പടികള്‍,
ഓരോ പടികളിലും കുനിഞ്ഞിരുന്നു പിറുപിറുക്കുന്ന
പിതൃക്കള്‍.

വിഷം തീണ്ടിയ കിനാപ്പാടങ്ങളില്‍
ചത്തുമലച്ച തത്തകള്‍,
ഗ്രഹങ്ങളുടെ ക്രോധച്ചൂടില്‍ ചിറകു കരിഞ്ഞു വീഴുന്ന
വെള്ളപ്പിറാവുകള്‍

ശവങ്ങള്‍ക്കുവേണ്ടി കൊക്ക് വിടര്‍ത്തി
കാത്തിരിക്കുന്ന കഴുകുകള്‍
തലയ്ക്കു മീതെ
പറന്നു പാഞ്ഞു തീ തുപ്പുന്ന ലോഹശലഭങ്ങള്‍.

പൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍.

വിധി


വിധി

ഇതെന്റെ വിധി.
നിന്റെയും.

വേഗവും ഗതിയും
എനിക്ക് നിയന്ത്രിക്കാനാവില്ല.
ഞാന്‍ ഇപ്പോള്‍ ആയുധം.

മാങ്ങയായിരുന്നല്ലോ കുട്ടീ നിന്റെ ലക്‌ഷ്യം
കൊമ്പില്‍ തട്ടി ഞാന്‍ തിരിച്ചു വരികയാണ്.
നിന്റെ കണ്ണിലേക്ക്.

ഇത് നിന്റെ വിധി.
എന്റെയും.

അമ്മ



അമ്മേ,
ഞാനിപ്പോഴും
മഴയത്തിറങ്ങി നില്‍ക്കും

പനിപിടിക്കും.


ജ്വരക്കിടപ്പില്‍, തേളും, തെരട്ടയും
പെരുവിരല്‍ മണപ്പിക്കും കറുത്ത നായും വരും..

ഞാനിനിയും മഴയത്തിറങ്ങി നില്‍ക്കും..

മരണശേഷം
ഒരിക്കല്‍
മഴയായ് പെയ്യുമെന്ന്
അമ്മതന്നെയല്ലേ..പറഞ്ഞത്..?

ഏതു മഴയാണത്‌..

അമ്മേ, മഴക്കിപ്പോള്‍ ഒരു കുളിരുമില്ല..
അന്നത്തെപ്പോലെയല്ല..
വെറും മഴ..

അമ്മ എന്നാണു പെയ്യുന്നത്..?
ഞാന്‍ ഓരോ മഴയിലും അമ്മയെ കാത്തിരിക്കും..