മഴ

മറവിപ്പുറത്ത്
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി

പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.

തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.

പടര്‍ന്നു നില്‍‍ക്കുന്ന
നിലവിളിക്കാട്ടില്‍‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.

പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..

ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.

മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.

അഴികള്‍


തടവറയുടെ അഴികളായ്
നിവര്‍ന്നു നെട്ടനെയാണ്
ഞങ്ങള്‍ നിന്നത്,
ഉറങ്ങാതെ.

നിശ്വാസങ്ങള്‍
പുറത്തുപോകുമ്പോള്‍
അരികുകള്‍
പൊള്ളാതിരിക്കാനുള്ള
അകലം മാത്രമേ
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളൂ

എന്നിട്ടും
എങ്ങിനെയാണ്
ജീവിതം
തടവ്‌  ചാടിയത് ?