ശലഭം പറയുന്നത്

കുരുടന്റെ തലതുരന്നു പുറത്തുവന്ന പുഴു
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി


ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍ തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ ഒരുവള്‍ക്ക്‌ സമ്മാനിക്കും.
അവള്‍ പിഴക്കും.
തെരുവില്‍ ശയിക്കും.
നക്ഷത്രങ്ങള്‍ കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും.


അവന്‍ വളരും പനപോലെ,
നാട് വിറയ്ക്കും .
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും.
ആയിരം ചെകുത്താന്മാര്‍ പിറക്കും.


ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നൂണ്ടു കയറി.




ഓര്‍മ്മ മരങ്ങള്‍


കിനാവുകളുടെ കുന്നുകയറി
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.