തീയ്യതികള്‍

-----------------

വിജയന്‍ സര്‍,
അന്ന് ലെനിന് പറ്റിയപോലെ
ഇന്ന് എനിക്കും പറ്റി.

രാവിലെ എഴുന്നെക്കാന്‍ നോക്കുമ്പോള്‍
പറ്റുന്നില്ല.
ഞാന്‍ തിമിംഗലമായി മാറിയിരുന്നു.. ,
മുറിയില്‍ നീന്താന്‍ തുടങ്ങി.
അന്നത്തെപോലെ
തലയില്‍ നിന്നും പുക വന്നില്ല.
മുറിക്ക് എന്റെ വലുപ്പം
താങ്ങാനാകാതെ ഭിത്തി തകര്‍ന്നതാണ്
കുഴപ്പമായത്
പോലീസുകാരും നാട്ടുകാരും
വന്നപ്പോള്‍,
എന്നെ തിരിച്ചു മനുഷ്യനാക്കാന്‍
പറഞ്ഞു.
പോലീസുകാരല്ലേ, അവര്‍ അത്
നിസ്സാരമായി ചെയ്തു.
അവര്‍ കൊണ്ടുപോയി എന്നെ ഇട്ടതു
അതെ സെല്ലില്‍.
ക്രിസ്തുവും, ലെനിനും, പിന്നെ
മൂലയില്‍ ചുരുണ്ട് കിടക്കുന്ന
വേറെ ഒരാളും.
മറിയം വരാറില്ലേ എന്ന് ക്രിസ്തുവിനോട്
കുശലം ചോദിച്ചു.
ലെനിന്റെ കണ്ണുകളിലേക്കു നോക്കി.
കണ്ണുകളില്‍ സ്ഖലന മൂര്‍ച്ച.
അഴികള്‍ക്കിടയിലൂടെ തഴുകി ഉണര്‍ത്തുന്ന
മറിയത്തിന്റെ കൈ ഒരു വേള ഓര്‍ത്തു കാണണം.
അവള്‍ ആത്മഹത്യ ചെയ്തെന്നു
മൂലയില്‍ നിന്നും ഇഴഞ്ഞു വന്ന
അഴുകിയ ഇറച്ചിയുടെ മണമുള്ള ശബ്ദം.
ഇതാരാ എന്ന് ഞാന്‍.
മാവോ സേതുംഗ് എന്ന് ക്രിസ്തു.
എന്തിനാണവള്‍ ഇത്ര കഠിനമായി
സര്‍ഗ്ഗാത്മക കൃത്യം ചെയ്തത് ?
ഒരു കുഞ്ഞാട് അവളെ കൊണ്ടുപോയി
പ്രണയിച്ചു മൊബീല്‍ കേമറയില്‍ പകര്‍ത്തി
യൂടുബില്‍ ഇട്ടു എന്ന് മാവോ.
അവള്‍ നഗ്നയായ സത്യത്തിന്റെ
അഴിഞ്ഞു വീണ വസ്ത്രമായിരുന്നു എന്ന്
ക്രിസ്തു.
എനിക്ക് അതിന്റെ അര്‍ഥം മനസ്സിലാകാത്തതുകൊണ്ട്
ഒന്നും മിണ്ടാതിരുന്നു.
കക്ഷത്ത്‌ നിന്നും ചൊറിഞ്ഞ് മാന്തി
വട്ടപ്പേനിനെ പറിച്ചെടുത്ത് കൊല്ലുകയാണ് ലെനിന്‍
ഏതാ പുതിയ ലഹരി എന്ന് മാവോ, എന്നോട്.
ഏതാ പുതിയ സിനിമ എന്ന് ക്രിസ്തു
ഏതാ പുതിയ കവിത എന്ന് ലെനിന്‍
ഞാന്‍ അഴിഞ്ഞുവീണ വസ്ത്രത്തിന്റെ
അര്‍ഥം ആലോചിക്കയായിരുന്നു.
അടുത്ത സെല്ലില്‍ നെരൂദയും രില്‍ക്കെയും ജോണും,
മാര്‍ക്കേസും ഉണ്ടെന്നു മാവോ.
ഭക്ഷണ സമയത്ത് വരിയില്‍ കാണാമെന്നു ലെനിന്‍
ജയഭാരതിയും ശ്വേതയും ഒരു താരതമ്യ പഠനം
എന്ന പുതിയ കവിത എഴുതിയത് രഹസ്യമായി
ഇന്നലെ തന്നിരുന്നു ഇന്നലെ നെരൂദ.
അത് വായിച്ചപാടെ ബോധം കെട്ടു ഇവന്,
മാവോയെ ചൂണ്ടി ലെനിന്‍
ഇവിടെ "എന്തെങ്കിലും" കിട്ടുമോ എന്ന് ഞാന്‍
കാശുകൊടുത്താല്‍ എന്തും കിട്ടും എന്ന് ലെനിന്‍
ജോണിന്റെ ഫാന്‍സ് അസോസിയേഷന്‍ ഫണ്ട് ചെയ്യുന്ന
രണ്ടു കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ വാര്‍ടന്മാരായി
വന്നിട്ടുണ്ട്.
വി.കെ.എന്നും, പിയും.
അവരില്‍ നിന്നും ഞങ്ങള്‍ കുറേശ്ശെ നുള്ളാറുണ്ട്.
മാര്‍ക്സിന്റെ അവസ്ഥയെന്താണെന്ന് ഞാന്‍.
അയാളിപ്പോ വലിയ പുരോഗതിയിലാണ്.
നാലഞ്ചു അറവുശാലകള്‍,
തരക്കെടില്ലാത്ത ഇറച്ചിക്കച്ചവടം
താടിയൊക്കെ വടിച്ച്‌ നല്ല കുട്ടപ്പനായാ നടത്തം.

അഴിഞ്ഞു വീണ വസ്ത്രം എന്നെ തളര്‍ത്താന്‍ തുടങ്ങി.

ഞാന്‍ അല്‍പനേരം ഒന്ന് കിടക്കട്ടെ.
വയ്യ,
ചര്‍ച്ച ഇനി പിന്നീടാകാം.


(കടപ്പാട്: ഓ.വി. വിജയന്‍റെ "തീയ്യതികള്‍" എന്ന കഥ)