ഭ്രമങ്ങളുടെ സമുദ്രം.
ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
അപ്രമേയമാകുന്നു
ഉടല്‍.
ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍,
ഞാന്‍,
എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.
ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍.
*വസന്തസേനയുടെ
ശയനമുറിയില്‍
വാക്കുകളുടെ
ദുര്‍മരണം
ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)
Subscribe to:
Post Comments (Atom)
No comments:
Post a Comment