നുണ

ഞാന്‍ പുറപ്പെടുന്നതിനു മുന്‍പ്
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.

നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.

മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ

എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.

നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.

കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.

4 comments:

Umesh Pilicode said...

ഇപ്പോഴാ ഇവിടെ എത്താന്‍ കഴിഞ്ഞത് കവിതകള്‍ ഇഷ്ടമായി ആശംസകള്‍
ബാക്ക് ഗ്രൌണ്ട് കറുപ്പില്‍ ചുവന്ന അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കുറച്ചു പ്രയാസപ്പെട്ടു

M.R.Anilan -എം. ആര്‍.അനിലന്‍ said...

രാഷ്ടീയ ബോധത്തിന്റെ പ്രകാശം തീരെയില്ലാത്ത ലോകത്ത് താങ്കളുടെ രചനകള്‍ ജാഗ്രതയോടെ തെളിയുന്നു..ഹിജഡയുംവായിച്ചു. നല്ല കലഹങ്ങള്‍

എം.എന്‍.ശശിധരന്‍ said...

nandi umesh, anil. vaayanakku.

Hari said...

പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.

...

ഭയങ്കര വിചാരങ്ങള്‍ ആണല്ലോ സര്‍..തുടരുക..എന്റെ പിന്തുണകള്‍..!