ചാവുമ്പോള്‍ (3 കവിതകള്‍)




1.
മഠപ്പറമ്പിലെ കിണറ്റില്‍
ചത്തു പൊന്തിയ മാലാഖയുടെ
കുഴിയില്‍ മണ്ണിട്ട്‌ തിരിച്ചു നടന്ന
മൂന്നാമത്തെ വിശുദ്ധന്റെ
മൂക്കത്ത്
കഷ്ടത്തിന്റെ
മണ്ണ് പറ്റിയതിങ്ങനെ:
പാകമാവുന്നതും കാത്തു കാത്തിങ്ങനെ..ഛെ..




2.
ജനിച്ചപ്പഴേ ചത്ത
കുഞ്ഞിനു കുഴിതോണ്ടുമ്പോള്‍
കുഴിവെട്ടുകാരന്റെ എളിയിലുരുന്ന
മെനക്കടി കയ്ക്കോട്ടിനോട് : മരിപ്പെന്നു പറഞ്ഞാല്‍ ഇങ്ങിനെയാവണം.
അല്ലെ ചങ്ങാതീ, ആളെ മെനക്കടിക്കാതെ.



3.
തൂങ്ങിച്ചത്തവന്റെ
കെട്ടറുത്ത് താഴെക്കിടത്തിയപ്പോള്‍,
നെഞ്ചില്‍ മുളകീറി, പെണ്ണ്:
കാലമാടന്‍ ചത്തപ്പോഴും 
കുട്ട്യോളെ പേടിപ്പിച്ചല്ലോ ദൈവേ..

1 comment:

ഹരിശങ്കരനശോകൻ said...

ഇഷ്ടപെടുത്തുന്ന വരികൾ