+



ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
ഭൌതികസുഖങ്ങളുടെ ശീതളിമയില്‍
ഷണ്ടീകരിക്കപ്പെട്ട അവനിലെ വിപ്ലവകാരിയോടാണ്..

ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
പട്ടുനൂല്‍ കൂട്ടിനുള്ളിലേക്ക് പ്യൂപ്പയായി
വിവര്‍ത്തനം ചെയ്യപ്പെട്ട
അവനിലെ കവിയെയാണ്‌..

ഒരുവന്‍ കലഹിക്കുന്നത് നിന്നോടല്ല..
മകളുടെ ശവപ്പെട്ടി വാങ്ങാന്‍ പിച്ച തെണ്ടിയിട്ടും
എഴുത്താണി വില്‍ക്കാതിരുന്നവന്റെ
വാക്കുകള്‍ തൂക്കി വില്‍ക്കുന്ന ഒറ്റുകാരോടാണ് ..

ഭ്രമങ്ങളുടെ തടവുകാരാ..


ഭ്രമങ്ങളുടെ തടവുകാരാ..



സന്ധ്യ സ്മൃതികളെ
പിടഞ്ഞെഴുന്നെല്‍പ്പിക്കുന്നു

നിറം നീലയല്ല.
മഞ്ഞ.
കടും ഉന്മാദത്തിന്റെ അലറുന്ന മഞ്ഞ.

ഇന്ദ്രിയങ്ങള്‍ താനേ തുറന്നതാണ്..
പകര്ന്നുകിട്ടിയത് വിസ്മയങ്ങള്‍ മാത്രമല്ല.
നോവും വേവും വേപഥുവും.

സന്ധ്യയില്‍ പുറത്തിറങ്ങരുത്.

സന്ധ്യ പുറത്തേക്കു വലിക്കും.
ഒരു ഇരവു മുഴുവന്‍ നിന്റ തലയില്‍ കേട്ടിയെല്‍പ്പിക്കാന്‍
മഞ്ഞയുടെ തിളക്കം കാട്ടി നിന്നെ വിളിക്കും.

പുറത്തിറങ്ങിയാല്‍
ഒന്നും നോക്കരുത്..
പക്ഷെ
കാഴ്ചകള്‍ നിന്റെ കണ്ണുകളെ പിഴുതെടുക്കും..

രാത്രിയില്‍ ഇരുട്ടിലേക്കുള്ള ജന്നല്‍ തുറക്കരുത്..
ചിലപ്പോള്‍ പുറത്ത് നിലാവ്ണ്ടാകും..
നിലാവ് പകലുപോലെ ചിരിക്കും..
പകലിന്റെ വെറുപ്പും വെളുത്ത കറുപ്പും
തിരിചെടുക്കാംഎന്നു
ജന്നലില്‍ തട്ടി പറയും..

ഭ്രമങ്ങളുടെ തടവുകാരാ..
വശ്യതയുടെ മിനുസങ്ങളില്‍ നീ വശപ്പെടും..
ഉടലുകളുടെ വെല്ലുവിളികളില്‍ നീ പരവേശപ്പെടും....
വര്‍ണ്ണങ്ങളുടെ ശബളിമയില്‍ നീ ദ്രവിക്കും..

ചിരി
നിന്നെ
തൂക്കിലേറ്റും..

നിലാവ് നിനക്കുള്ള കയര്‍ പിരിക്കുന്നുണ്ട്..

സ്നേഹഗീതം



നിന്റെ വാക്കുകള്‍
കഷായ കല്ക്കിലക്കയ്പായ്, ചവര്‍പ്പായ്,
നുണഞ്ഞില്ല ഞാ;നതിന്‍ മുന്പകം പൊള്ളി
അമ്ലം തിളച്ചുള്ളു നീറി !

കരുണതെല്ലും പുരട്ടാതെ
കവിതകള്‍,
ലഹരി പൂക്കും അബോധത്തിലെവിടെയോ..
ഇരുമ്പു കാച്ചിപ്പഴുപ്പിച്ചുകുത്തിയോ..
തിരയില്ല ഞാനൊരു വാക്കുമെവിടെയും
വാഴ്ത്ത്തുവാനായി നിന്‍പ്രമാണങ്ങളെ,
തീര്‍ച്ച!

രസനകള്‍ കത്തുന്ന ആസിട് കണികകള്‍
നാവിലിറ്റിച്ച കഴുവേറിക്കറുപ്പേ,
ഇന്നലെ രാത്രിയില്‍ നീ നിഷേധിച്ച
ഒരു കവിള്‍ ലഹരി ഞാന്‍
തിരിച്ചെടുക്കും..
നിന്റെ അകം കീറി പുറം കീറി
പുറത്തെടുത്തതിന്‍
വജ്ര ചുംബനത്തില്‍
ചുണ്ടുപൊള്ളിപ്പാടും
നിനക്കൊരു സ്നേഹഗീതം ...

(കടവല്ലൂരില്‍ അഷ്ടമന്റെ വസതിയില്‍ 20.9.2007നു കവി എ. അയ്യപ്പനുമൊത്ത് ചെലവിട്ട ഒരു രാത്രിയുടെ ഹാങ്ങ്‌ ഓവറില്‍ )

ഉപ്പും ചോരയും

1.
ചരിത്ര സ്മാരകത്തിന്റെ
ഇരുണ്ട അറകളില്‍
കെട്ടിനില്‍ക്കുന്ന പഴഞ്ചൂര്,
ഉപ്പും ചോരയും ഇഴുകിച്ചേര്‍ന്ന
ചെങ്കല്പാളികളില്‍
വായിച്ചെടുക്കാം,
അധികാര പ്രതാപത്തിന്റെ ഗര്‍വ്വ്!

കാലത്തിന്റെ മറുപുറത്തുകൂടെ
ഉച്ചി പിടിച്ച ഗോവണി
കയറിവരുന്ന സന്ദര്‍ശകര്‍ക്ക്,
ഇരുട്ടുമുറികളില്‍ നിന്നുമുയരുന്ന
തലമുറകളുടെ അമര്‍ന്നുപോയ
നിലവിളികളെ
പ്രാവുകളുടെ കുറുകലെന്നു
നിരൂപിക്കാം.


ചെങ്കല്ലടരുകള്‍ക്കിടയില്‍ പൊടിഞ്ഞമര്‍ന്ന
അടിമകള്‍
പീത നിറത്തിലുള്ള
ചുമര്‍ പായലുകളായി
ഉയിര്ത്തെഴുന്നെറ്റിരിക്കുന്നു.
ഉള്ളറകളില്‍ നിന്നും
ചുമര്‍ പിളര്‍ത്ത് പാഞ്ഞുപോകുന്ന
പൊള്ളുന്ന നിശ്വാസങ്ങള്‍
നഗരഗലികളില്‍ വീശിയടിക്കുന്നുണ്ടാകണം.
വിശ്വാസത്തിന്റെ ബലിക്കല്ലുകളില്‍
ഉടയ്ക്കപ്പെട്ട വീറിന്റെ ഉയിരുകള്‍
കുഴിമാടങ്ങളില്‍ നിന്നും
ഉയിര്ത്തെഴുന്നെല്‍ക്കില്ലെന്നു
ആരറിഞ്ഞു..?


തുരുമ്പിച്ച ചങ്ങലക്കണ്ണികള്‍
ചോര കൊതിക്കുന്ന വാളുകളായി
പടനിലത്തേക്ക്‌ പറന്നിറങ്ങില്ലെന്നു
ആര്‍ക്കറിയാം..?


പരിഹരിക്കാനാകാതെ
വലിച്ചെറിയപ്പെട്ട പഴയ ബന്ദികളുടെ
പകല്‍ ക്കിനാവുകള്‍
കടലിന്റെ നെഞ്ചുപോലെ
ഉയര്‍ന്നു പൊങ്ങില്ലെന്നു
ആരറിഞ്ഞു..


ചെറുത്തു നില്പിന്റെ അവസാനത്തെ നാവും
അരിഞ്ഞെറിഞ്ഞവര്‍ കരുതിയിരിക്കുമോ
കുഴിമാടങ്ങള്‍ ഏത്
പാതാളത്തിലായാലും
പര്‍വ്വതം പൊടിഞ്ഞമരുന്ന
കടകടാരവത്ത്തോടെ
അവര്‍ പിടഞ്ഞുയര്‍ന്നു
ഒരിക്കല്‍ ഉറക്കം കെടുത്തുമെന്ന്..

പട്ടാളവും ആയുധപ്പുരകളും
കാവല്‍ നിന്നത്
മനുഷ്യന്റെ ചോരയില്‍ പടുത്തുവെച്ച്ച
ധാര്‍ഷ്ട്യത്തിന്റെ കോട്ടകള്‍ക്കാണെങ്കില്‍
ഞെട്ടിയുണരുന്ന ഉച്ചയുറക്കങ്ങളില്‍
കണ്ണിനു നേരെ പാഞ്ഞടുക്കുന്ന വാള്‍ത്തലകളുടെ ചിഹ്നങ്ങള്‍
അപകടത്തിന്റെ സൂചനകള്‍ തന്നെയെന്നു
മൂപ്പന്മാര്‍ അറിഞ്ഞിരിക്കണമല്ലോ..


കഴുത്തില്‍ ബന്ധിക്കപ്പെട്ട 
കയറിന്റെ നീളമാണ്
സ്വാതന്ത്ര്യത്തിന്റെ ദൂരമെന്നു
വെളുപ്പില്‍ കറുപ്പെന്ന പോലെ
തിരിച്ചറിയുന്ന
കുട്ടികളുടെ കാലം വരാറായിരിക്കുന്നു
പ്രാണന്റെ കുതിരവണ്ടിയില്‍
മരണത്തിലേക്ക് തന്നെയാണ് യാത്രയെന്ന്
അറിയുന്ന പുതിയ കുട്ടികള്‍
തകര്‍ത്തെറിയും
ഈ ഗര്‍വ്വും പ്രതാപവും.
ചരിത്രത്തിന്റെ രതിമൂര്‍ച്ചയില്‍ 
ആയുധപ്പുരകളില്‍
ധാന്യം നിറക്കാന്‍,
പൊള്ളുന്ന കിനാവുകളുടെ
വിളവെടുപ്പിനായി
അവര്‍ പുറപ്പെട്ടിട്ടുണ്ട്..
2.
കോട്ടയ്ക്കു നടുവിലെ
പുല്‍മൈതാനത്ത്
സന്ദര്‍ശകന്‍
പനിച്ച്ചുറങ്ങി.